" ചെട്ടികുളങ്ങര ഭഗവതി തിരുമഹിമ " - ഭാഗം - 7
കെട്ടുകാഴ്ചകൾ:-
“യാ ദേവി സർവ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:"…
കുംഭ ഭരണി ദിവസം വൈകിട്ട് 4 മണി മുതൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പതിമൂന്നു കരക്കാർ അവരുടെ കരയിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്നു. സന്ധ്യയാകുമ്പോഴേക്കും എല്ലാ കെട്ടുകാഴ്ചകളും ക്ഷേത്ര സന്നിധിയിൽ എത്തിക്കഴിയും. മുറയനുസരിച്ച് ഓരോ കരയിലെ കെട്ടുകാഴ്ച ക്ഷേത്രത്തിന്റെ മുൻപിൽ കൊണ്ടുവെച്ചിട്ട് ആഹ്ളാദപൂർവ്വം ഭഗവതിയെ ആരാധിച്ച ശേഷം വയലിലേക്കു ഇറക്കുന്നു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാംപള്ളി, നടക്കാവ് എന്നിങ്ങനെയാണ് കരകളുടെ മുറ. ഇടക്കുള്ള ഏതെങ്കിലും കരക്കാർക്ക് ഏതെങ്കിലും കാരണവശാൽ കെട്ടു കാഴ്ച വയലിൽ ഇറക്കുവാൻ സാധിക്കാതെ വന്നാൽ, ശേഷമുള്ള ഒരു കരക്കാർക്കും വയലിൽ കെട്ടുകാഴ്ച ഇറക്കാൻ സാധിക്കുന്നതല്ല. ഈ കീഴ്നടപ്പ് ഇന്നും തെറ്റാതെ ആചരിച്ചു വരുന്നു. ഉത്സവത്തിനും കരക്കാരുടെ മുറ മേൽപറഞ്ഞത് തന്നെയാണ്.
ആറ് കുതിര, അഞ്ചു തേര്, ഭീമനും പാഞ്ചാലിയും ഹനുമാൻ ഇത്രയുമാണ് കാഴ്ച വസ്തുക്കൾ (കെട്ടുകാഴ്ചകൾ). ഇവ പ്രാചീന മാതൃകയിലുള്ള ഏറ്റവും കലാപരമായ പ്രദർശന വസ്തുക്കളാണ്. ഇവയെ നിരത്തിവെച്ചിരിക്കുന്നത് കണ്ടാലുണ്ടാകുന്ന ആനന്ദം അവർണ്ണനീയം തന്നെ. ഈ കാഴ്ച കാണാൻ നാനാ ദേശങ്ങളിൽ നിന്നും നിരവധി ആളുകൾ തടിച്ചുകൂടാറുണ്ട്. രാത്രിയിൽ മതപരമായ ചടങ്ങുകൾക്ക് പുറമേ കഥകളി മുതലായ പരിപാടികളും നടത്തിവരുന്നു, എഴുന്നള്ളിപ്പിനു മുൻപായി വേലകളി ഉണ്ടായിരിക്കും. വെളുപ്പിന് 3 മണിക്ക് ഭഗവതിയെ ഓരോ കെട്ടുകാഴ്ചയുടെയും മുൻപിൽ എഴുന്നെള്ളിച്ചു അവിടെ കളിപ്പിക്കും.ഈ എഴുന്നെള്ളിപ്പ് കണ്ടു തൊഴുന്നത് ഏറ്റവും വിശേഷമാണെന്നാണ് വിശ്വസിച്ച് പോരുന്നത്.
ഈ ഉത്സവം ജനങ്ങളിൽ ഐക്യ ബോധം വളർത്തുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒരു ചടങ്ങുകൂടിയാണ്. പതിമൂന്ന് കരകളിലെ ആളുകൾ അന്നേ ദിവസം സകല മത്സരങ്ങളും മറന്ന് ഏകോദര-സഹോദരന്മാരെപോലെ ഈ ഉത്സവത്തിൽ പങ്കു ചേരുന്നു. കുതിരയും തേരും കെട്ടിയുണ്ടാക്കുന്ന കാര്യത്തിൽ അതാത് കരയിലുള്ള എല്ലാ ജാതിയിൽപ്പെട്ട ആളുകളും അവരവരുടെ പങ്ക് ഭക്തിയോടും വിശ്വാസത്തോടും കൂടി നിർവഹിച്ച് വരുന്നു. ഭഗവതിയുടെ അനുഗ്രഹത്തിന് വേണ്ടി ഇക്കാര്യത്തിൽ ഓരോരുത്തരുടേയും കഴിവ് വിനിയോഗിക്കേണ്ടത് കർത്തവ്യമായിട്ടാണ് കരുതപ്പെടുന്നത്. ഈ മണ്ണിന്റെ മക്കൾ എത്ര ഉന്നതൻമാരായാലും ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്നവരായാലും ഇവിടുത്തെ കെട്ടുകാഴ്ചയെപ്പറ്റി ചിന്തിക്കുകയും അതിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. സാദ്ധ്യമായാൽ ദേവിയുടെ അനുഗ്രഹം തേടി അതിൽ പങ്കെടുക്കുന്നതുമാണ്. ഇന്നാട്ടുകാരുടെ മാനസികാവാസ്ഥയിലെ ഒരു സ്ഥിതി വിശേഷം കൂടിയാണിത്.
contd......
No comments:
Post a Comment